മഞ്ചേശ്വരം: സർക്കാർ സ്കൂളിന് സിപിഎം ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ കവാടത്തിൽ പാർട്ടിയുടെ പേരെഴുതിയത് വിവാദമായി. ജില്ലാ പഞ്ചായത്ത് യോഗത്തിൽ വിഷയം ചർച്ചയാവുകയും യുഡിഎഫ് നേതാക്കൾ വിദ്യാഭ്യാസമന്ത്രിക്ക് പരാതി നൽകുകയും ചെയ്തതോടെ പാർട്ടിതന്നെ ഇടപെട്ട് പേരു നീക്കി.
പുത്തിഗെ പഞ്ചായത്തിലെ അംഗഡിമൊഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ കവാടത്തിലാണ് സിപിഎം ബാഡൂർ ലോക്കൽ കമ്മിറ്റിയുടെ പേരുവന്നത്. സ്ഥലത്തെ സിപിഎം നേതാവായിരുന്ന കെ.എസ്. അബ്ദുൾ റഹ്മാന്റെ സ്മരണയ്ക്കായി ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ കവാടത്തിന്റെ ഇടതുവശത്തെ തൂണിൽ ചുവപ്പു നിറത്തിൽ കെഎസ് മെമ്മോറിയൽ ഗേറ്റ്, സിപിഎം ബാഡൂർ ലോക്കൽ കമ്മിറ്റി എന്ന് എഴുതി അടയാളപ്പെടുത്തുകയായിരുന്നു. സ്കൂൾ ഉൾപ്പെടുന്ന ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം കോൺഗ്രസിലെ ജെ.എസ്. സോമശേഖരയാണ് കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് യോഗത്തിൽ വിഷയം അവതരിപ്പിച്ചത്.
സർക്കാർ സ്കൂളിന്റെ കവാടത്തിൽ രാഷ്ട്രീയകക്ഷിയുടെ പേരെഴുതിവയ്ക്കുന്നത് തെറ്റാണെന്നും വിഭാഗീയതയ്ക്കിടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ അംഗഡിമൊഗർ സ്കൂളിന്റെ കവാടത്തിൽ സിപിഎം ബാഡൂർ ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയതാണെന്ന കാര്യം വർഷങ്ങളായി ഉണ്ടായിരുന്നതാണെന്നും നേരത്തേ കന്നഡയിലായിരുന്ന കുറിപ്പ് ഈ വർഷം കവാടം പുതുക്കി നിർമിച്ചപ്പോൾ ഇംഗ്ലീഷിലാക്കിയതു മാത്രമാണെന്നുമായിരുന്നു സിപിഎം അംഗങ്ങളുടെ വിശദീകരണം. റോഡ് നവീകരണത്തിനുവേണ്ടി പഴയ കവാടം പൊളിച്ചുമാറ്റേണ്ടിവന്നപ്പോൾ ലോക്കൽ കമ്മിറ്റി മൂന്നര ലക്ഷം രൂപ ചെലവാക്കിയാണ് ഇതു പുനർനിർമിച്ചതെന്നും അവർ പറഞ്ഞു.
അങ്ങനെയാണെങ്കിൽ സമീപപ്രദേശങ്ങളിൽ മുസ്ലിംലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നിർമിച്ചുനൽകിയ കവാടങ്ങൾക്ക് പച്ചനിറമടിച്ച് പാർട്ടിയുടെ പേരെഴുതേണ്ടിവരുമെന്ന് ലീഗ് അംഗങ്ങൾ പറഞ്ഞു. ഇതിനു പിന്നാലെയാണ് യുഡിഎഫ് നേതാക്കൾ വിദ്യാഭ്യാസമന്ത്രിക്ക് പരാതി നൽകിയത്.
ഇതോടെ സിപിഎം നേതൃത്വം തന്നെ ഇടപെട്ട് സിപിഐഎം ബാഡൂർ ലോക്കൽ കമ്മിറ്റി എന്നെഴുതിയ ഭാഗം നീക്കം ചെയ്യുകയായിരുന്നു. വെള്ള പെയിന്റടിച്ച കവാടത്തിൽ ചുവപ്പുനിറത്തിൽ കെ.എസ്. മെമ്മോറിയൽ ഗേറ്റ് എന്ന ഭാഗവും മുകളിൽ നീലനിറത്തിൽ ജിഎച്ച്എസ്എസ് അംഗഡിമൊഗർ എന്ന പേരുമാണ് ഇപ്പോഴുള്ളത്.